എന്റെ രാത്രികളിൽ നീയൊരു ലഹരിയായി മാറി. പകൽനിലാവായി എന്റെ ദിവാസ്വപ്നങ്ങളിലും! രാഗപൂക്കൾ താലമേന്തിയ വഴികളിൽ ഒക്കെയും നിൻ ചിരി ഒരു തിരിയായ് തെളിഞ്ഞു നിന്നിരുന്നു. കണിക്കൊന്ന പൂക്കൾ മെത്ത തീർത്ത ആ നടപ്പാതകൾ ഒരു പീത സാഗരമായി മാറവേ, അതിൽ നിൻ നനുത്ത കാൽപാദങ്ങൾ മൃദുവായി അമരവേ,പകൽനിലാവ് സാക്ഷിയായി ആ പീതസാഗരത്തിലെ ഒരു ബിന്ദുവായ് മാറുവാൻ ഒരിക്കൽ ഞാൻ ആശിച്ചു.ഇപ്പോൾ ഈ നിമിഷത്തിൽ എന്റെ അരികിൽ നീ ചിരിതൂകി നിൽക്കുമ്പോൾ നിലാവിൽ ഞാൻ ഒരു ശ്വേത പുഷ്പമായി മാറി.നിന്റെ കരവലയത്തിൽ അമർന്നു ഞാൻ പീത സാഗരത്തിൻ നിർവൃതി നേടി.നിറം മങ്ങി ഇരുൾ വന്നു മൂടിയ കാഴ്ച്ചയിൽ ഒരിതൾ പൂവായ് വന്നു നീ പുഞ്ചിരിച്ചു, എന്റെ കണ്ണിൽ പീലിതൻ നിറങ്ങൾ തന്നു.എന്റെ മനസ്സിനെ തൊട്ടുണർത്തി.മഴയായ് വന്നു നീ എന്നെ തഴുകുവാൻ പല രാത്രി എന്തിനോ ഞാൻ വെറുതെ കൊതിച്ചിരുന്നു. ഇന്നു നീ പ്രണയത്തിൻ കുളിരുള്ള മാരിയായ് പുണരുമ്പോൾ ഞാൻ ഒരു പുലർമഞ്ഞു തുള്ളിയായ് മാറിടുന്നു. ഇന്നെന്റെ കരളിലെ എരിയുന്ന കനലൊക്കെ നിന്റെ ചിരി തീർത്ത മഴയിൽ അണഞ്ഞിടുന്നു.
പീലിനിലാവ്
Published